IndiaLatest

കുഞ്ഞിന്റെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് 10കിലോമീറ്റർ

“Manju”

ചെന്നൈ: പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റര്‍. വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍, ആംബുലൻസുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കി വിടുകയായിരുന്നു.

കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകള്‍ ധനുഷ്കയാണ് പാമ്പുകടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണ് ധനുഷ്കയ്ക്ക് പാമ്പുകടിയേറ്റത്. തുടര്‍ന്ന് വിജിയും പ്രിയയും കുട്ടിയുമായി ഉടൻ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാല്‍, റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്താൻ വൈകി. അപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കത്തമ്പപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ആംബുലൻസില്‍ കയറ്റി വിട്ടു. എന്നാല്‍, റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലൻസുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കി വിടുകയായിരുന്നു.

തുടര്‍ന്ന്, കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്തുപിടിച്ച്‌ പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കില്‍ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ അവിടെനിന്നും പത്ത് കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവികമരണത്തിന് കൊല്ലായി ഡാം പോലീസ് കേസെടുത്തു

Related Articles

Back to top button