സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസും അര്‍ധസേനയും ശുചീകരണ തൊഴിലാളികളും അടക്കമുള്ള കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന് നല്‍കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഇതിന് സംസ്ഥാനങ്ങള്‍ മുതല്മുടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മോഡി പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും ബൃഹത്തായ വാക്സിനേഷന് പ്രക്രിയക്കാണ് 16ന് തുടക്കമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍, രണ്ടാംഘട്ടം മുതലുള്ള വാക്സിന് വിതരണത്തിന്റെ ചെലവ് ആര് വഹിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. രണ്ടാംഘട്ടത്തില്‍ അമ്ബത് വയസ്സിനു മുകളിലുള്ളവര്‍ക്കും അമ്ബത് വയസ്സിന് താഴെയുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കും വാക്സിന് നല്‍കും. അതിനുശേഷം മാത്രമാണ് മറ്റുള്ളവര്‍ക്ക്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 30 കോടിയോളം പേര്‍ക്ക് വാക്സിന് നല്‍കുമെന്ന് മോഡി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നടത്തുന്ന ബൂത്ത്തല ഇടപെടലുകള്‍ ഇവിടെയും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ ഡോസ് വാക്സിന് ലഭിക്കുന്നവര്‍ക്ക് ഉടന്‍തന്നെ കൊ-വിന് ആപ്പിലൂടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. രണ്ടാംഡോസ് വാക്സിനുള്ള ഓര്‍മപ്പെടുത്തലായും ഇത് മാറും. രണ്ട് ഡോസും പൂര്‍ത്തിയായാല്‍ അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വാക്സിന് സ്വീകരിച്ചവരടക്കം വാക്സിന് വിതരണയജ്ഞത്തിന്റെ എല്ലാ ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.