മുംബൈ: ആഗോള ഗതിനിര്‍ണ്ണയ സംവിധാനമാകാൻ (ജിപിഎസ്) തയ്യാറെടുത്ത് ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം നാവിക്. കൂടുതല്‍ ശക്തമായ ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്‌ആര്‍ഒ എൻവിഎസ് പരമ്പര ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് തുടക്കമിട്ടു. ഇതിന്റ ഭാഗമായി എൻവിഎസ്-01 ഉപഗ്രഹം കഴിഞ്ഞ ആഴ്ചയാണ് വിക്ഷേപിച്ചത്. ആഗോള ജിപിഎസ് എന്ന് ലക്ഷ്യം കൈവരിക്കാൻ ഇതേ സീരീസിലുള്ള അഞ്ച് ഉപഗ്രഹങ്ങളാണ് രാജ്യം വിക്ഷേപിക്കുക. രണ്ട് വര്‍ഷം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ അത്യാധുനിക ഗതിനിര്‍ണയ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക.
നിലവില്‍ ഇന്ത്യൻ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജിപിഎസ് സേവനം ലഭിക്കുന്നത് അമേരിക്കൻ ജിപിഎസില്‍ നിന്നാണ്. ഇന്ത്യൻ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും അത് സാധാരണ മൊബൈലില്‍ ലഭ്യമായിരുന്നില്ല. ഇത്തരം സിഗ്നലുകള്‍ ലഭ്യമാകാൻ പ്രത്യേക ചിപ്പുകളും സോഫ്റ്റുവേറുകളും ആവശ്യമാണ്. ഇത് മൊബൈല്‍ ഫോണിന്റ വില കുത്തനെ വര്‍ദ്ധിക്കാൻ കാരണമാകും. എന്നാല്‍ നാവിക് ശക്തമാകുന്നതൊടെ ഇത്തരം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല.
രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലുമാണ് നിലവില്‍ നാവികിന്റെ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. എന്നാല്‍ ഇത് ഇന്ത്യൻ ഉപയോക്തക്കളുടെ ജിപിഎസ് ആവശ്യങ്ങള്‍ക്ക് പര്യാപ്തമായിരുന്നില്ല. ഇതിന് പരിഹാരമേകാൻ ശക്തമായ സംവിധാനം ഒരുക്കുകയാണ് ഐഎസ്‌ആര്‍ഒ. എൻവിഎസ് സീരിസിലെ മുഴുവൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതൊടെ ആഗോള ഗതിനിര്‍ണ്ണയ സാറ്റലൈറ്റ് ആയി നാവിക് മാറും.
നിലവിലുള്ള നാവിക് ഉപഗ്രഹം എല്‍-5, എസ് ബാൻഡുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ പുതിയ എൻവിഎസ് സീരീസിന്റെ പ്രവര്‍ത്തനം എല്‍-2, എല്‍-1 സിഗ്നലുകള്‍ ഉപയോഗിച്ചായിരിക്കുമെന്ന് ഐഎസ്‌ആര്‍എ ചെയര്‍മാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ഇത്തരം സിഗ്നലുകള്‍ ഉപയോഗിക്കാൻ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യുറോപ്പിന്റെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഗലീലിയോയ്‌ക്ക് മാത്രമാണ് ഇത്തരം സിഗ്നലുകള്‍ ഉപയോഗിക്കാൻ അനുമതി.