കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു വിവാഹം, കേസെടുത്തു
സിന്ധുമോൾ. ആർ
ആലുവ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ 200ഓളം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിയതിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റ്. നിരോധനാജ്ഞ ലംഘിച്ച് ആളുകളെ വിളിച്ചു കൂട്ടി വിവാഹം നടത്തിയതിനാണ് കേസെടുത്തത്. കീഴ്മാട് പഞ്ചായത്തിലെ തുമ്പക്കടവ് ഭാഗത്തായിരുന്നു കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിരവധി ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം നടന്നത്.
സംഭവത്തില്‍ ഗൃഹനാഥനോട് നാളെ പൊലീസ് ഇന്‍സ്പെക്ടറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ പന്തലിട്ടാണു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സദ്യ ഒരുക്കിയത്. വിവരം അറിഞ്ഞ് ഈ സമയത്താണ് മജിസ്ട്രേറ്റ് സ്ഥലത്ത് എത്തിയത്. തലേന്നു രാത്രി 1000 പേരുടെ സദ്യ നടത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു സെക്ടര്‍ മജിസ്ട്രേട്ട് എന്‍.ഡി. ബിന്ദു പിറ്റേന്നു വിവാഹ ദിനത്തില്‍ പരിശോധന നടത്തിയത്. അപ്പോള്‍ 200 പേരേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഗൃഹനാഥനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.