ബംഗളൂരു–മൈസൂര്‍ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) . കഴിഞ്ഞ മാര്‍ച്ച് 12നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്‍തത്. 17 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നിന് ടോള്‍ നിരക്ക് കൂട്ടി. പക്ഷേ പിന്നീട് തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ വര്‍ധനവ് വീണ്ടും നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍, വാൻ, ജീപ്പുകള്‍ എന്നിവക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാസത്തെ പാസിന് 4,525 രൂപയുമായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകള്‍ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 250 രൂപയും നല്‍കണം. രണ്ടാമത്തെ റീച്ചും തുറന്നാല്‍ കാര്‍, ജീപ്പ്, വാനുകള്‍ എന്നിവയുടെ ടോള്‍ ഫീസ് 300 രൂപയായി ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒറ്റയാത്രക്ക് 460 രൂപയും മടക്കയാത്രയ്ക്ക് 690 രൂപയുമായിരുന്നു പഴയ നിരക്ക്. കനിമനികെ, ശേഷഗിരിഹള്ളി ടോള്‍ പ്ലാസകളില്‍ നിന്നാണ് ടോള്‍ പിരിക്കുന്നത്. നിലവില്‍ സൗജന്യമായി വാഹനം ഓടിക്കാൻ കഴിയുന്ന ഇതേ പാതയിലെ 61 കിലോമീറ്റര്‍ ഉള്ള നിദഘട്ട–മൈസൂരു സെക്ഷനില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നടപടിയും അതോറിറ്റി തുടങ്ങിയിട്ടുണ്ട്. ഈ ഭാഗത്ത് ജൂലൈ ഒന്നുമുതല്‍ ടോള്‍പിരിവ് തുടങ്ങാനാണ് സാധ്യത. അതേസമയം, കഴിഞ്ഞ ഏപ്രില്‍ ഒന്നിന് തുടങ്ങാനിരുന്ന വര്‍ധനവ് തല്‍ക്കാലം മരവിപ്പിച്ചതായിരുന്നുവെന്നും പുനരാരംഭിച്ചതെന്നും അതോറിറ്റി അധികൃതര്‍ പറയുന്നു.
പുതിയ നിരക്കുകള്‍ ഇപ്രകാരം:
ഒരു വശത്തേക്കുള്ള യാത്ര, 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയുമടക്കം, മാസപാസ് (50 ദിവസത്തേക്ക് ഒരു വശത്തേക്കുള്ള യാത്ര) എന്നീ ക്രമത്തില്‍
കാര്‍, വാൻ, ജീപ്പ് -165രൂപ, 250, 5575
എല്‍.സി.വി, എല്‍.ജി.വി, മിനി ബസ് -270, 405, 9000
ട്രക്ക്, ബസ് (ടു ആക്സില്‍) -565, 850, 18860
മൂന്ന് ആക്സില്‍ വാണിജ്യ വാഹനങ്ങള്‍ -615, 925, 20575
നിര്‍മാണപ്രവൃത്തികള്‍ക്കുപയോഗിക്കുന്ന ജെ.സി.ബി പോലുള്ള വാഹനങ്ങള്‍: 885, 1330, 29580.
ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങള്‍: 1080, 1620, 36010
അതേസമയം ടോള്‍ ചാര്‍ജിനെതിരെ എക്‌സ്പ്രസ് വേ നേരത്തെ ഒന്നിലധികം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് പലരും ആരോപിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ നടപ്പിലാക്കിയതോടെ നിരവധി പൗരന്മാര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലും എത്തി. 9000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 118 കിലോമീറ്റര്‍ ഈ പ്രവേശന നിയന്ത്രിത ഹൈവേ കര്‍ണാടകയിലെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി ചുരുക്കുന്നു. 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്‍തത്.