ന്യൂഡല്‍ഹി: ബോംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് (ഐ.ഐ.ടി) 315 കോടി രൂപ സംഭാവനയായി നല്‍കി ഇൻഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദൻ നിലേകനി. ബോംബൈ ഐ.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥിയായ നിലേകനി ഐഐടിക്ക് നേരത്തെ 85 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതോടെ നിലേകനി സ്ഥാപനത്തിനു നല്‍കിയ ആകെ സംഭാവന 400 കോടിയാകും.
ബോംബൈ ഐ.ഐ.ടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എൻജിനീയറിങ്ങിലെ വിവിധ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴിയൊരുക്കുന്നതിനുമാണ് 315 കോടി സംഭാവനയായി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.ഐ.ടി. ഡയറക്ടര്‍ ശുഭാഷിഷ് ചൗധരിയുമായി നിലേകനി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
ബോംബൈ ഐ.ഐ.ടിയുമായി 50 വര്‍ഷത്തെ ബന്ധമുണ്ടെന്നും ആ ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സംഭാവനയെന്നും നിലേകനി പറയുന്നു. ഇതുവരെയുള്ള തന്റെ യാത്രയില്‍ ബോംബൈ ഐ.ഐ.ടി. വഹിച്ച പങ്ക് വലുതാണെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും നിലേകനി വ്യക്തമാക്കി. 1973-ലാണ് ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് ബിരുദത്തിന് നിലേകനി ഐ.ഐ.ടിയില്‍ പ്രവേശനം നേടുന്നത്.