ചെന്നൈ: മറീന ബീച്ചില്‍ കടലിനു നടുവില്‍ കരുണാനിധിയുടെ തൂലിക സ്മാരകം നിര്‍മ്മിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ നിയന്ത്രണ മേഖല അനുമതി നല്‍കി. അന്തരിച്ച ഡി.എം.കെ നേതാവ് എം. കരുണാനിധിയ്ക്ക് ആദര സൂചകമായിട്ടാണ് തീരപ്രദേശത്ത് നിന്ന് 360 മീറ്റര്‍ അകലെയായിട്ട് തൂലിക രൂപത്തിലുള്ള സ്മാരകം സ്ഥാപിക്കുന്നത്. സ്മാരകവുമായി ബന്ധിപ്പിക്കുന്ന നടപ്പാലം നിര്‍മ്മിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിലവ് 80 കോടിയിലധികമാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ പരിസ്ഥിതി വിദഗ്ധ വിലയിരുത്തല്‍ സമിതി തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ സൂക്ഷ്മമായി പരിശോധിക്കുകയും അവരുടെ സ്വീകാര്യത അറിയിക്കുകയും ചെയ്തു. അതേസമയം, തീരദേശ റെഗുലേറ്ററി കമ്മിഷനും അനുമതി നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന 15 നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിച്ചാണ് അംഗീകാരം. ഉടനടി നിര്‍മ്മാണം ആരംഭിക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനവും.