ലണ്ടൻ:ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യൂ എബ്ഡനും വിംമ്പിള്‍ഡണിന്റെ പ്രീക്വാര്‍ട്ടറിലെത്തി. 68 മിനിറ്റിനുള്ളിലാണ് ബൊപ്പണ്ണ സഖ്യം വിജയിച്ചത്. ആറാം സീഡായ ബൊപ്പണ്ണയും എബ്ഡനും ബ്രിട്ടീഷ് ജോഡികളായ ജേക്കബ് ഫിയര്‍ലി-ജൊഹാന്നസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 2023 വിംബിള്‍ഡണിലെ പ്രായമേറിയ താരം കൂടിയാണ് 43കാരൻ ബൊപ്പണ്ണ.
ഈ വര്‍ഷമാദ്യം ഖത്തര്‍ ഓപ്പണിലും ഇന്ത്യൻ വെല്‍സിലും കിരീടങ്ങള്‍ നേടിയ 43 കാരനായ ബൊപ്പണ്ണയും 35 കാരനായ എബ്ഡനും, 1-3 ന് പിന്നിലായപ്പോള്‍ പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. താളം കണ്ടെത്തിയ ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി സ്‌കോര്‍ 4-4 ന് സമനിലയിലാക്കി. ബ്രിട്ടീഷ് സഖ്യം ചെറിയ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ബൊപ്പണ്ണയും എബ്ഡനും മത്സരത്തിന്റെ നിയന്ത്രണം നിലനിര്‍ത്തി ആദ്യ സെറ്റ് പോക്കറ്റിലാക്കി. രണ്ടാം സെറ്റില്‍ തകര്‍പ്പൻ തുടക്കമിട്ട ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി 4-1ന് മുന്നിലെത്തി.
എതിര്‍ സഖ്യം മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി വെല്ലുവിളി മറികടന്ന് മൂന്നാം റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രീ ക്വാര്‍ട്ടറില്‍ ഡച്ച്-അമേരിക്കൻ ജോഡിയായ ഡേവിഡ് പെല്‍-റീസ് സ്റ്റാള്‍ഡര്‍ സഖ്യമാണ് എതിരാളികള്‍.
അതേസമയം, ലോക ഒന്നാം നമ്ബര്‍ താരം കാര്‍ലോസ് അല്‍കാരാസ് വിംബിള്‍ഡണിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്ന് നടന്ന മത്സരത്തില്‍ മുൻ റണ്ണറപ്പായ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് താരം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. എന്നാല്‍ പുരുഷ സിംഗിള്‍സിലെ അട്ടിമറിയില്‍ 5-ാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്‌ത്തി അമേരിക്കൻ താരം ക്രിസ്റ്റഫര്‍ യൂബാങ്ക്‌സ് ക്വാര്‍ട്ടറിലെത്തിയത്. വിംബിള്‍ഡണ്‍ കന്നികാരനാണ് യൂബാങ്ക്‌സ്