ന്യൂഡല്‍ഹി: സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ കീഴടങ്ങി. ജൂനിയര്‍ താരമായ സാഗര്‍ ധൻകറിനെ കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തി കീഴടങ്ങിയത്. കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിന് നേരെ ചുമത്തിയിട്ടുളളത്. കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സുശീല്‍ കുമാര്‍ സാഗര്‍ ധൻകറിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ധൻകര്‍ മരിക്കുകയായിരുന്നു. കൊലപ്പെട്ട സാഗര്‍ ധൻകര്‍ സുശീല്‍ കുമാറിന്റെ ഡല്‍ഹി മോഡല്‍ ടൗണിലുളള ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
ഫ്ലാറ്റ് ഒഴിയുന്നതിന് സാഗറും സുഹൃത്ത് സോനുവും വിമുഖത കാണിച്ചതാണ് അക്രമത്തിന് കാരണമായത്. 2021ല്‍ സുശീല്‍ കുമാറിനെ മുണ്ടികയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ എട്ട് ദിവസത്തേക്ക് സുശീല്‍ കുമാറിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. രണ്ടു തവണ ഒളിംമ്പിക് മെഡല്‍ ജേതാവായിരുന്നു സുശീല്‍ കുമാര്‍.