ഏഴുവര്‍ഷം പഴക്കമായാല്‍ ഔദ്യോഗിക ലാപ്ടോപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ഉപയോഗത്തിന് നല്‍കിയ ലാപ്ടോപ്പിന്റെ പഴക്കം ഏഴു വര്‍ഷമായാല്‍ ഉദ്യോഗസ്ഥര്‍ക്ക് അവ സ്വന്തമാക്കാം. ഏഴുവര്‍ഷം കഴിഞ്ഞവയെല്ലാം ഇനി ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി നല്‍കും. നാലുവര്‍ഷം കഴിഞ്ഞാല്‍ യഥാര്‍ത്ഥ വിലയുടെ 10% നല്‍കി സ്വന്തമാക്കാനുള്ള അനുമതിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത് നിലനിര്‍ത്തി കൊണ്ടാണ് ഏഴ് വര്‍ഷത്തിനുശേഷം സൗജന്യമായി നല്‍കാനുള്ള തീരുമാനം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാനുള്ള തുക 80000 രൂപയില്‍ നിന്ന് ഒരു ഒന്നരലക്ഷം രൂപയായി ഉയര്‍ത്തി. ഇത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെ സെക്രട്ടറിയേറ്റിനും വിവിധ വകുപ്പ് സ്ഥാപനം മേധാവികള്‍ക്കും ബാധകമായ ഐടി ഹാര്‍ഡ്‌വെയര്‍ നയം സര്‍ക്കാര്‍ പരിഷ്കരിച്ചു.
ലാപ്ടോപ്പ് സ്വന്തമാക്കി ഒരു വര്‍ഷം വരെ ഇത് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കണം അതിനുശേഷം പുതിയ ഔദ്യോഗിക ലാപ്ടോപ്പ് നല്‍കും. എന്നാല്‍ ഒരു വര്‍ഷത്തിലധികം സേവന കാലാവധി ഇല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പുതിയ ലാപ്ടോപ്പ് നല്‍കില്ല. സെക്രട്ടറിയേറ്റില്‍ ഉപയോഗിക്കുന്ന 292 ഡെസ്ക്ടോപ്പ് കംമ്പ്യൂട്ടറുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഒഴിവാക്കാനും പുതിയത് വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.- കോണ്‍ഫിഗറേഷൻ കുറഞ്ഞ കംമ്പ്യൂട്ടറുകള്‍ സെക്രട്ടറിയേറ്റിലെ വൈഡ് ഏരിയാ നെറ്റ്‌വര്‍ക്ക് സംവിധാനത്തിന് സൈബര്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതായി ഐടി മിഷൻ ആണ് കണ്ടെത്തിയത്. അതിനാല്‍ ആദ്യഘട്ടമായി 250 കംമ്പ്യൂട്ടറുകള്‍ വാങ്ങാൻ ആണ് തീരുമാനം.