മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങള്‍ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍. പൊതുജനാരോഗ്യ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ പരിശോധനകള്‍, ചികിത്സ, രക്ത വിതരണം ഒഴികെയുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നല്‍കുന്ന മറ്റെല്ലാ സേവനങ്ങളും രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.
ഓഗസ്‌റ്റ് മൂന്നിന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് മഹാരാഷ്ട്രയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സയും മറ്റ് ആരോഗ്യ സേവനങ്ങളും നല്‍കാനുള്ള തീരുമാനം എടുത്തത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 2418 ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും പദ്ധതി പ്രകാരം സൗജന്യ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.