ന്യൂഡല്‍ഹി: ബിരുദ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യരുതെന്ന് സര്‍വകലാശാലകള്‍ക്ക് യു ജി സിയുടെ നിര്‍ദ്ദേശം. സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ അച്ചടിക്കാൻ ചില സംസ്ഥാനങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യു ജി സിയുടെ ഇടപെടല്‍.
ആധാര്‍ നമ്പര്‍ കൈവശമുള്ള ഒരു സ്ഥാപനവും അത് പരസ്യമാക്കരുതെന്ന് യു ജി സി സെക്രട്ടറി മനീഷ് ജോഷി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യു ഐ ഡി എ ഐയുടെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണം. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ, ആധാര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണെന്ന് 2017ല്‍ യു ജി സി നിര്‍ദേശം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ വ്യാജ പതിപ്പുകള്‍ തടയുന്നതിനാണ് അന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇതിനുശേഷമാണ് ഇപ്പോള്‍ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.