ബെംഗളൂരു: ഭാരതത്തിന്റെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ ഏറ്റെടുത്ത് നെതര്‍ലാൻഡ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ. ബെംഗളൂരു തെരുവോരങ്ങളിലെ മസാല ചായ രുചിച്ച ശേഷം യുപഐ വഴിയാണ് അദ്ദേഹം പണം നല്‍കിയത്. ജനങ്ങളോടൊപ്പം സെല്‍ഫി എടുത്ത ശേഷം അദ്ദേഹം സൈക്കിള്‍ സവാരിയും നടത്തി.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ റൂട്ടെ ഉച്ചകോടി സമാപിച്ചതിനു ശേഷവും ഭാരതത്തിന്റെ സൗന്ദര്യവും ജീവിതവും ആസ്വദിക്കാൻ കുറച്ചു നാളുകള്‍ കൂടി ഇവിടെ ചെലവിടുകയായിരുന്നു. ബെംഗളൂരുവിലെത്തിയ അദ്ദേഹം തെരുവോരങ്ങളിലൂടെ കാഴ്ചകള്‍ കണ്ട് ജനങ്ങളോടൊപ്പം നടക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം മസാല ചായ രുചിച്ചു നോക്കുകയും ചെയ്തു. ചായ കുടിച്ച ശേഷം യുപിഐ വഴി പണമിടപാട് നടത്തിയതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
“യുപിഐ വഴി പണമിടപാട് നടത്തുന്നത് വളരെ എളുപ്പവും ലളിതവുമായി തോന്നുന്നു. ഒരിക്കലെങ്കിലും അതുവഴി പണമിടപാട് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതെനിക്ക് കൗതുകകരമായി തോന്നുന്നെന്നും ബെംഗളൂരുവിലെ ജീവിതത്തെ കുറിച്ചും അവിടെ ജനങ്ങളുമായി സംവദിച്ചതും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. കാര്‍ഷികം, ജലസേചനം തുടങ്ങിയ മേകലകളില്‍ ഇന്ത്യയുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.