IndiaLatest

കബഡി താരത്തെ വെട്ടി, വീടിനു മുന്നില്‍ കൊണ്ടുവന്നിട്ട് മാതാപിതാക്കളെ വിളിച്ചറിയിച്ച്‌ അക്രമികള്‍

“Manju”

Punjab Kabaddi Player brutally murdered - Samakalika Malayalam
ചണ്ഡിഗഡ്: പഞ്ചാബില്‍ കബഡി താരത്തെ ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ വീടിനുമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ മാതാപിതാക്കളെ വിളിച്ച്‌ അക്രമികള്‍ മകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. ഹര്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബര്‍ 19ന് കപൂര്‍തലയിലാണ് സംഭവമുണ്ടായത്. പ്രദേശവാസിയായ ഹര്‍പ്രീത് സിങ്ങും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസില്‍ കേസുകളുണ്ട്. പൊലീസിനെ പേടിച്ച്‌ മകൻ വീട്ടില്‍ താമസിച്ചിരുന്നില്ല എന്നാണ് ഹര്‍ദീപ് സിങ്ങിന്റെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബാങ്ക് പാസ്ബുക്ക് എടുക്കാനായി ചൊവ്വാഴ്ച വൈകിട്ട് ഹര്‍ദീപ് വീട്ടില്‍ എത്തിയിരുന്നു.
അന്ന് രാത്രി 10.30ഓടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു. രാത്രിയായതിനാല്‍ മാതാപിതാക്കള്‍ ടെറസില്‍ കയറി നോക്കിയപ്പോള്‍ ഹര്‍പ്രീത് സിങ്ങും അഞ്ച് അനുയായികളും ആയിരുന്നു. ‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ – എന്ന് അവര്‍ പറഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്.
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ മകനെ വീടിനു മുന്നില്‍ കണ്ടെത്തുകയായിരുന്നു. ഹര്‍പ്രീതും അനുയായികളും മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ തന്നെ വെട്ടി പരുക്കേല്‍പ്പിച്ചെന്ന് മകൻ പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കി. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. പ്രധാന പ്രതിയെക്കുറിച്ച്‌ വ്യക്തമായിട്ടും അറസ്റ്റ് വൈകുന്നത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
അതിനിടെ കൊലപാതകം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നേതൃതൃത്വത്തിലുള്ള എഎപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പഞ്ചാബില്‍ ഇപ്പോള്‍ ജംഗിള്‍ രാജാണ് നിലനില്‍ക്കുന്നത് എന്ന ആരോപണവുമായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൂരമായ കൊലപാതകങ്ങളാണ് പഞ്ചാബില്‍ നടക്കുന്നത് എന്നാണ് ആരോപണം.

Related Articles

Back to top button