ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ കാഴ്ചകാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ട് താരങ്ങളെ നമുക്ക് ട്രാക്കില്‍ കാണാൻ സാധിക്കും. കുടുംബം പോറ്റാൻ കോയമ്പത്തൂര്‍ പാതയില്‍ ഓട്ടോറിക്ഷ ഓടിച്ച രണ്ട് ഇരട്ട സഹോദരിമാരാണ് ഏഷ്യൻ ഗെയിംസിലെ ട്രാക്കിന് തിളക്കമേകാൻ പോകുന്നത്. ഇന്ത്യയുടെ അഭിമാനമായ നിത്യ രാംരാജും വിത്യ രാംരാജുമാണ് ആ ഇരട്ട സഹോദരിമാര്‍.
രണ്ടു ഉടലുകളും ഒരു മനസുമായാണ് ഇവര്‍ ഏഷ്യൻ ഗെയിംസിന്റെ ഹര്‍ഡില്‍സ് ട്രാക്കുകളിലാണ് കുതിച്ചു പായാൻ പോകുന്നത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിത്യ മത്സരിക്കുമ്പോള്‍ വിത്യ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പങ്കെടുക്കുന്നത്. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ആദ്യ ഇരട്ട സഹോദരിമാരായി മാറിയിരിക്കുകയാണ് നിത്യയും വിത്യയും.
‘ സഹോദരിയോടൊപ്പം ഏഷ്യൻ ഗെയിംസ് പങ്കെടുക്കുക എന്നത് എന്റെ ദീര്‍ഘ നാളത്തെ സ്വപ്‌നമായിരുന്നു. അത് സാഫല്യമായതില്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണ്.’- വിത്യ പറഞ്ഞു. മത്സരത്തില്‍ വിത്യ ജയിക്കുകയാണെങ്കില്‍ പിടി. ഉഷയുടെ ദേശീയ റെക്കോര്‍ഡ് പിന്തുടരുന്ന വ്യക്തിയായും വിത്യ മാറുന്നതാണ്.
രാംരാജ്- മീന ദമ്പതികളുടെ മക്കളാണ് വിത്യയും നിത്യയും. വീട്ടു ജോലിക്കാരായ മാതാപിതാക്കള്‍ക്ക് കായിക രംഗത്തിനോട് താത്പര്യമുണ്ടായിരുന്നു. അമ്മ മീനയുടെ ആഗ്രഹമാണ് തങ്ങളെ കായിക ലോകത്തിലേക്ക് നയിച്ചതെന്ന് ഇരട്ട സഹോദരികള്‍ പറയുന്നു. ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഹര്‍ഡില്‍സിന്റെ ട്രാക്കുകളില്‍, ഓട്ടോറിക്ഷയുടെ നാലിരട്ടി വേഗത്തില്‍ കുതിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ സഹോദരിന്മാര്‍.