മരിച്ചവരെ യൂറോപ്യന്മാര്‍ ഭക്ഷിച്ചിരിക്കാമെന്ന് പഠനം
15,000 വര്‍ഷങ്ങള്‍ മുമ്പ് നരഭോജനം യുറോപ്യന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്യുന്നതിനുപകരം ശവസംസ്കാര ചടങ്ങുകളില്‍ വിരുന്നൊരുക്കിയിരിക്കാമെന്ന് ഒരു പുതിയ പഠനം പറയുന്നു. സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് മരിച്ചുപോകുന്നവരെ ഭക്ഷിച്ചിരുന്നത് എന്നാണ് സൂചന.
ഇംഗ്ലണ്ടിലെ ഗോഫ്സ് ഗുഹയില്‍ നിന്ന് കപ്പുകളാക്കി മാറ്റിയ എല്ലുകളും മനുഷ്യരുടെ തലയോട്ടികളും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അപ്പര്‍ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ മഗ്ദലേനിയൻ കാലഘട്ടത്തെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഫ്രാൻസ്, ജര്‍മ്മനി, സ്പെയിൻ, റഷ്യ, യു.കെ, ബെല്‍ജിയം, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ 25 മഗ്ദലേനിയൻ കാലഘട്ടത്തിലെ ശവസംസ്കാര രീതികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു.
ആദ്യകാല മനുഷ്യര്‍ മരിച്ചവരുടെ തലയോട്ടി കപ്പുകളായി ഉപയോഗിച്ചിരുന്നുവെന്നും, പോഷകങ്ങള്‍ക്കായി ശരീരത്തില്‍ നിന്ന് അസ്ഥിമജ്ജ വേര്‍തിരിച്ചെടുത്തിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍, ഇത് സാധാരണ ഭക്ഷണത്തിന്റെ ഭാഗമല്ലായിരുന്നു എന്നും മറിച്ച് ശവസംസ്കാരച്ചടങ്ങുകളുടെ ഭാഗമായിരുന്നുവെന്നും പഠനത്തില്‍ പറയുന്നുണ്ട്.
മരിച്ച ആളുകളെ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അവരെ ഭക്ഷിക്കുന്ന രീതിയാവാം ഉണ്ടായിരുന്നത് എന്ന് പഠനം നടത്തിയ ആന്ത്രോപോളജിസ്റ്റും നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രധാന ഗവേഷകയുമായ സില്‍വിയ ബെല്ലോ പറഞ്ഞു.
ഈ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംസ്കാരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ഒന്ന് വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ മഗ്‌ദലേനിയൻ സംസ്‌കാരത്തില്‍പ്പെട്ടവരാണ്. ഇവര്‍ മരിച്ചവരെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം എപ്പിഗ്രാവെറ്റിയൻ സംസ്‌കാരത്തില്‍ നിന്നുള്ള മനുഷ്യര്‍ മരിച്ചവരെ സംസ്‌കരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഗവേഷകര്‍ പറഞ്ഞു.