ബ്ലിങ്കൻ ഇസ്രായേലിലേയ്‌ക്ക്
വാഷിംഗ്ടണ്‍: ഭീകര വിരുദ്ധപോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം നേരിട്ട് അറിയിക്കാൻ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലില്‍ എത്തും. ടെല്‍അവീവില്‍ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ആക്രമണം നേരിടുന്ന ഇസ്രായേലിനെ അമേരിക്കയുടെ പിന്തുണ നേരിട്ട് അറിയിക്കുക എന്നതാണ് ബ്ലിങ്കന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ 14 അമേരിക്കൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഇസ്രായേല്‍ സന്ദര്‍ശനം.
അമേരിക്ക അത്യാധുനിക ആയുധങ്ങള്‍ വിമാനമാര്‍ഗ്ഗം ഇസ്രായേലിലില്‍ എത്തിച്ചിരുന്നു. അമേരിക്കൻ നാവിക സേനയുടെ വിമാനവേധ കപ്പല്‍ ഇസ്രായേല്‍ തീരത്ത് തുടരുകയാണ്. ഇസ്രായേലിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.