കൊല്ലം ജംഗ്ഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താൻ പദ്ധതികള്‍ ഒരുക്കി ഇന്ത്യൻ റെയില്‍വേ. ഇതിന്റെ ഭാഗമായി കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെ മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു മാറ്റും. 361 കോടി രൂപ ചെലവഴിച്ചുള്ള റെയില്‍വേ സ്റ്റേഷൻ നവീകരണമാണ് വരാൻ പോകുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്ന കൊല്ലം ജംഗ്ഷനിലെ രണ്ട് ടെര്‍മിനലുകളിലെ പ്രധാന ടെര്‍മിനല്‍ 5 നിലകളിലായി നിര്‍മ്മിക്കും. യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, കിയോസ്‌കുകള്‍, തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ടാകും. 6 എസ്‌കലേറ്ററുകളും 12 ലിഫ്റ്റുകളും ,മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സമുച്ചയം, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന എയര്‍കോണ്‍കോഴ്‌സ് എന്നിവയും ഉണ്ടായിരിക്കും.
റെയില്‍വേ സ്‌റ്റേഷനിലെ കോണ്‍കോഴ്‌സ് നിര്‍മ്മാണം ഷോപ്പിംഗ് കോംപ്ലക്‌സ് മാതൃകയിലാണ് നിര്‍മ്മിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇവിടേക്ക് ആളുകള്‍ക്ക് ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെയും പ്രവേശിക്കാൻ സാധിക്കും. കൊല്ലം സ്റ്റേഷനില്‍ മെമു ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. 24 കോടി രൂപയാണ് നിര്‍മ്മാണ ചെലവുകള്‍ക്കായി കണക്കാക്കുന്നത്. ഇതോടെ കൊല്ലം റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ മൊത്തത്തില്‍ മാറുമെന്നാണ് വിലയിരുത്തല്‍.