ന്യൂഡല്‍ഹി: ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. നമ്പര്‍ ‘ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി‘ (APAAR) എന്നാകും ഈ സംവിധാനം അറിയപ്പെടുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം, ഒരു വിദ്യാര്‍ത്ഥി ഐഡി‘ സൃഷ്ടിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നത്.
ഓട്ടോമേറ്റഡ് പെര്‍മെനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് ഇല്ലാതെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ആധാര്‍ കാര്‍ഡിന് പുറമേയാണ് സ്‌കൂള്‍ കുട്ടികള്‍ക്കായി മറ്റൊരു തിരിച്ചറിയല്‍ നമ്പര്‍ കൂടി നല്‍കുന്നത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ എജ്യുക്കേഷൻ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സംവിധാനം.
ഒരു രാജ്യം, ഒരു വിദ്യാര്‍ത്ഥി ഐഡി സംബന്ധിച്ച് മാതാപിതാക്കളെ ബോധവത്കരണം നടത്താൻ സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിന് സമാനമായ രീതിയില്‍ ക്യൂആര്‍ കോഡ് അധിഷ്ടിതമായാകും ഈ കാര്‍ഡും പുറത്തിറക്കുക. രക്തഗ്രൂപ്പ്, പൊക്കം, തൂക്കം തുടങ്ങിയ വിവരങ്ങളും തിരിച്ചറിയല്‍ നമ്പറിനായി ശേഖരിക്കുമെന്നാണ് വിവരം. എന്നാല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.