ന്യൂഡല്‍ഹി: ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ പ്രധാനഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി 20-ന് നിര്‍വഹിക്കും. 82.15 കിലോമീറ്റര്‍ നീളമുള്ള പാത 2025 ജൂണ്‍ മാസത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ 17 കിലോമീറ്റര്‍ പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. പരമ്പരാഗത മെട്രോ ട്രെയിനുകളോട് സാമ്യമുള്ള ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ ലഗേജ് കാരിയറുകളും കോച്ചുകള്‍ക്കുള്ളിലെ മിനിയേച്ചര്‍ സ്‌ക്രീനുകളും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ട്രെയിനിനുള്ളിലുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ് ഡല്‍ഹിക്കും മീററ്റിനും ഇടയില്‍ ഒരുങ്ങുന്നത്. ആര്‍ആര്‍ടിഎസ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നാഷണല്‍ ക്യാപിറ്റല്‍ റീജിയൻ ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ്. ആകെ ദൂരപരിധി 82.15 കിലോമീറ്ററാണ്. യാത്രക്കാരന് സൗകര്യപ്രദമാകുന്ന തരത്തില്‍ നിരവധി സംവിധാനങ്ങളാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ആര്‍ടിഎസ് ട്രെയിനുകളില്‍ ഓവര്‍ഹെഡ് ലഗേജ് റാക്കുകള്‍, വൈ-ഫൈ കണക്റ്റിവിറ്റി, മൊബൈല്‍ ഉപകരണങ്ങള്‍ക്കും ലാപ്ടോപ്പുകള്‍ക്കുമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ട്രെയിനിലും വിശാലമായ ഇരിപ്പിടം, അധിക ലെഗ്‌റൂം, കോട്ട് ഹാംഗറുകള്‍ എന്നിവയുണ്ട്. വൈകല്യമുള്ള വ്യക്തികള്‍ക്കായി നിയുക്ത വീല്‍ചെയര്‍ സ്പെയ്സും എമര്‍ജൻസി മെഡിക്കല്‍ ട്രാൻസ്ഫറുകള്‍ക്കായി സ്ട്രെച്ചര്‍ സ്പെയ്സും ട്രെയിനുകളില്‍ ഉണ്ട്.