ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റിനെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്നറീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്) അര്‍ദ്ധ അതിവേഗ റെയില്‍ പാതയുടെ ആദ്യഘട്ടം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. റാപ്പിഡ് എക്‌സ് ട്രെയിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിക്കും. ചടങ്ങില്‍ ബംഗളൂരു മെട്രോയുടെ ബൈയപ്പനഹള്ളി-കൃഷ്ണരാജപുര, കെങ്കേരി-ചള്ളഘട്ട ഭാഗങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഉത്തര്‍പ്രദേശില്‍ സാഹിബാബാദിനും ദുഹായ് ഡിപ്പോയ്‌ക്കും ഇടയില്‍ ആര്‍.ആര്‍.ടി.എസ് ഇടനാഴിയുടെ 17 കിലോമീറ്റര്‍ ഭാഗമാണ് നാളെ കമ്മിഷൻ ചെയ്യുന്നത്. ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹായ് എന്നീ സ്‌റ്റേഷനുകളാണുള്ളത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യാൻ കഴിയുന്ന ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിക്ക് 2019 മാര്‍ച്ച് 8-ന് പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. 30,000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ആര്‍.ആര്‍.ടി.എസ് ഡല്‍ഹിക്കും മീററ്റിനുമിടയിലെ യാത്രാ സമയം ഒരുമണിക്കൂറായി കുറയ്‌ക്കും. ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.