ഡല്‍ഹി: ഗോതമ്പിന് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ചതുള്‍പ്പെടെ ആറ് റാബി (ശീതകാല വിള) വിളകളുടെ കുറഞ്ഞ താങ്ങുവില കൂട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗോതമ്പിന് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ച് 2,275 രൂപയാക്കി ഉയര്‍ത്തി. നേരത്തെ വില 2,125 രൂപയായിരുന്നു. ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നടപടി. 2024-25 സീസണിലായിരിക്കും വര്‍ധിപ്പിച്ച വില പ്രാബല്യത്തിലാകുക. 2014 ല്‍ എൻഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗോതമ്ബിനുള്ള എംഎസ്പിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2014-15 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ ഗോതമ്പിന്റെ വാര്‍ഷിക എംഎസ്പി വര്‍ധന ക്വിന്റലിന് 40 രൂപ മുതല്‍ 110 രൂപ വരെയായിരുന്നു. പയര്‍, കടുക്, എണ്ണക്കുരുക്കള്‍ എന്നിവയുടെ താങ്ങുവിലയും വര്‍ധിപ്പിക്കാൻ സാധ്യതയുണ്ട്. മറ്റു റാബി വിളകളായ ബാര്‍ലി, കുങ്കുമം എന്നിവയുടെ മിനിമം താങ്ങുവിലയും വര്‍ധിക്കും.