ന്യൂഡല്‍ഹി: അനുദിനം ശക്തമായി പ്രതിരോധ സേന. ന്യൂ ജനറേഷൻ റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചു. യുദ്ധ ഹെലികോപ്റ്ററായ രുദ്രയില്‍ നിന്നായിരുന്നു സൈന്യത്തിന്റെ പരീക്ഷണം. പര്‍വതനിരകളില്‍ കരുത്ത് കാട്ടാൻ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് വിക്ഷേപിച്ചത്.
തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ അറ്റാക്ക് ഹെലികോപ്റ്ററാണ് രുദ്ര. ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) രൂപകല്‍പന ചെയ്തതാണ് രുദ്രയെ. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവിന്റെ ആയുധവത്കൃത പതിപ്പാണ് ഇത്. 5.8 ടണ്‍ ഭാരമുള്ള മള്‍ട്ടി–റോള്‍ ഹെലികോപ്റ്റിന് ശക്തി പകരുന്നത് രണ്ട് എഞ്ചിനുകളാണുള്ളത്.
നിരീക്ഷണം, സൈനിക ഗതാഗതം, ടാങ്ക്– രഹിത യുദ്ധം എന്നിങ്ങനെ വിവിധ ദൗത്യങ്ങളിലാണ് രുദ്രയെ വിന്യസിക്കുന്നത്. കരസേനയില്‍ നിലവില്‍ 180 ധ്രുവ് ഹെലികോപ്റ്ററുകളാണുള്ളത്. 60 എണ്ണം സെെന്യത്തിലും 75 എണ്ണം വ്യോമസേനയിലും 23 എണ്ണം നാവികസേനയിലും ബാക്കി കോസ്റ്റ് ഗാര്‍ഡിലും വിന്യസിച്ചിരിക്കുന്നു.