ന്യൂഡല്‍ഹി: വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈൻ പണമിടപാടിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കാൻ ഇടപാടുകളുടെ സമയം ദീര്‍ഘിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി രണ്ടായിരം രൂപയ്‌ക്ക് മുകളില്‍ നടത്തുന്ന ഇടപാട് പൂര്‍ത്തീകരിക്കാൻ 4 മണിക്കൂര്‍ ഇടവേള കൊണ്ടു വരാനാണ് നീക്കം. പണം അയച്ച് 4 മണിക്കൂറിന് ശേഷമേ രണ്ടാമത്തെ വ്യക്തിക്ക് ഇത് ലഭിക്കുക.
ഒന്നിലധികം തവണ പണമിടപാടുകള്‍ നടത്തിയ വ്യക്തികളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ ഈ പ്രശ്‌നം നേരിടില്ല. ആദ്യമായി ഒരു വ്യക്തിയ്‌ക്ക് പണം അയക്കുകയോ അവരില്‍ നിന്നും പണം സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് ഈ ഇടവേള ബാധകമാവുക. യുപിഐയ്‌ക്ക് പുറമെ റിയല്‍ടൈം ഗ്രോസ് സെറ്റില്‍ഡ്‌മെന്റ്, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് തുടങ്ങിയവയിലും ഇത് നടപ്പിലാക്കാനാണ് തീരുമാനം. ആദ്യമായി ഒരാള്‍ക്ക് പണം അയക്കുമ്പോള്‍ ഇത് പിൻവലിക്കണമെന്നുണ്ടെങ്കില്‍ അതിനായുള്ള സമയവും പണം അയച്ച വ്യക്തിക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.