അല്‍ഖോബാര്‍: സൗദിയില്‍ പുതിയ ഇനം തേളിനെ കണ്ടെത്തിയതായി സൗദി ദേശീയ വന്യജീവി കേന്ദ്രം അധികൃതര്‍ അറിയിച്ചു. ലെയൂറസ് ജനുസില്‍പെട്ട തേള്‍ റിയാദ് പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള മജാമി അല്‍–ഹദ്ബ് റിസര്‍വിലാണ് കണ്ടെത്തിയത്.
രൂപാന്തര വിവരണത്തെയും ജനിതക വിശകലനത്തെയും അടിസ്ഥാനമാക്കിയുള്ള കണ്ടെത്തല്‍ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സൂകീസി‘ല്‍ പ്രസിദ്ധീകരിച്ചു. അറബിക് വേരുകളോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ‘ഹദ്ബ് സ്കോര്പിയോണ്‘ എന്ന് പേരിട്ടിരിക്കുന്നത്. ‘ലീയുറസ് ഹദ്ബ്‘ എന്നാണ് ശാസ്ത്രീയ നാമം. രൂപാന്തരപരവും തന്മാത്രാ ജനിതകവുമായ തലങ്ങളില്‍ ഇത് സൗദി അറേബ്യയിലെ മറ്റ് തേളുകളില്‍നിന്ന് വ്യത്യസ്തമാണ്.
തേളിന്‍റെ കണ്ടെത്തലോടെ ആഗോളതലത്തില്‍ ഈ ജനുസ്സിലെ ജീവിവര്‍ഗങ്ങളുടെ എണ്ണം 22 ആയി. അഞ്ചെണ്ണം ഇപ്പോള്‍ സൗദിയില്‍ സ്ഥിരീകരിച്ചു. ദേശീയ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ വിലയിരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്‍റെ ജൈവവൈവിധ്യം പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വന്യജീവി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തന വിജയമാണ് പുതിയ കണ്ടെത്തല്‍.
തേളിന് വ്യത്യസ്തതലത്തിലുള്ള വിഷാംശം ഉണ്ടെന്നും ഹദ്ബ് ജീവികളില്‍ വിഷത്തിന്‍റെ അളവ് കണക്കാക്കാൻ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും കേന്ദ്രം വക്താവ് പറഞ്ഞു. സൗദി അറേബ്യയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത 34 ഇനം തേളുകളുണ്ട്. അതില്‍ 11 എണ്ണം തദ്ദേശീയമാണ്.