ന്യൂഡല്‍ഹി :തിരുവനന്തപുരം നിവാസികള്‍ക്ക് ലോക്സഭയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. അനന്തപുരി നിവാസികളുടെ പ്രിയപ്പെട്ട അനന്തപുരി എഫ് എം തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പുനല്‍കിയതാണ് പുറത്തു വന്നിരിക്കുന്നത്.
ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരി എഫ് എം റേഡിയോ നിലയം നിര്‍ത്തലാക്കില്ല, പക്ഷേ ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷിന്‍റെ ചോദ്യത്തിന് കേന്ദ്ര മന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.
അനന്തപുരി എഫ് എം
2005 നവംബര്‍ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ് എം ആണ് കേരളത്തിലെ ആദ്യ എഫ് എം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്‌എമ്മിനുണ്ടായിരുന്നത്.ചലച്ചിത്ര ഗാനങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഒപ്പം ജലവിതരണം മുടങ്ങുന്നത് മുതല്‍ ട്രെയിൻ സമയക്രമങ്ങള്‍ വരെ അറിയിപ്പുകളായി അനന്തപുരി എഫ്‌എമ്മില്‍ എത്തിയിരുന്നു.
2023 ജൂലൈ മാസമായിരുന്നു അപ്രതീക്ഷതമായി അനന്തപുരി എഫ് എം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം പ്രസാര്‍ഭാരതി പ്രാദേശിക എഫ്‌എമ്മുകള്‍ നിര്‍ത്തലാക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിക്ഷേധം ഉയര്‍ന്നുവന്നിരുന്നു.