ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് ബില്‍ 2023 ലോക്‌സഭയില്‍ പാസായി. പോസ്റ്റ് ഓഫീസ് മുഖേന അയക്കുന്ന വസ്തു സംശയത്തിന്റെ നിഴലില്‍ വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷ മുൻനിര്‍ത്തി, അവ തുറന്ന് പരിശോധിക്കാനും പിടിച്ചെടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലാണിത്. നേരത്തെ രാജ്യസഭയില്‍ ബില്‍ പാസായിരുന്നു.
1898-ലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമത്തിന് ബദലായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുള്ള ബില്ലിലെ സമാന വ്യവസ്ഥകള്‍ നിലനിര്‍ത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പോസ്റ്റ് ഓഫീസ് നല്‍കുന്ന സേവനത്തിന് ചാര്‍ജുകള്‍ നല്‍കാൻ തയാറാകാത്ത പക്ഷം അത് ഭൂനികുതി കുടിശ്ശികയ്‌ക്ക് തുല്യമായി കണക്കിലെടുത്ത് തിരിച്ചു പിടിക്കാം.
പഴയ നിയമത്തില്‍ തപാല്‍ സേവനം നല്‍കുന്നതിനുള്ള അവകാശം പൂര്‍ണ്ണമായും കേന്ദ്രത്തിലായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ വ്യവസ്ഥ അതില്‍ നിന്നും ഒഴിവാക്കി. സ്വകാര്യ കൊറിയര്‍ സര്‍വീസുകള്‍ നിലവിലുണ്ടെങ്കിലും പഴയ നിയമത്തില്‍ ഇതിന് ഭേദഗതി വരുത്തിയിട്ടില്ല.