IndiaLatest

തമിഴ്നാട്ടില്‍ ശാന്തിഗിരിക്ക് രജത ജൂബിലി; ആഘോഷങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കം

“Manju”

ചൈന്നെ : തമിഴ്നാട് സംസ്ഥാനത്ത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികള്‍ക്ക് 2024ജനുവരി 5 വെളളിയാഴ്ച തുടക്കമാകും. ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ദര്‍ശനമന്ദിരത്തിന്റെ തിരിതെളിയിക്കലും സില്‍വര്‍ ജൂബിലി കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും ജനുവരി 7 ന് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമത്തിന്റെ വാക്കും വഴിയുമാണ് ശിഷ്യപൂജിത. ഇത് ആദ്യമാണ് ഗുരുസ്ഥാനീയ ചെന്നെയില്‍ എത്തുന്നത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി നൂറോളം സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഭക്തരും തീര്‍ത്ഥയാത്രയില്‍ ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട്.

ചെന്നൈ- പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡില്‍ പ്രകൃതിരമണീയമായ ചെയ്യൂരിലാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത്. 2024ജനുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്ക് ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിതയെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ഗുരുപൂജ, ആരാധന, ഗുരുദര്‍ശനം എന്നിവ നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന വിളംബര സമ്മേളനം ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കെ.എസ്.മസ്താന്‍ ഉദ്ഘാടനം ചെയ്യും. തിരുനാവക്കരശ് എം .പി, എസ്.റ്റി. രാമചന്ദ്രന്‍ എം.എല്‍.എ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലുളളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

7 ന് രാവിലെ 9മണിക്ക് ഗുരുവിന്റെ ധ്യാനമഠത്തിന്റെയും ദര്‍ശന മന്ദിരത്തിന്റെയും തിരി തെളിയിക്കുന്നതിനൊപ്പം സില്‍വര്‍ ജൂബിലി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഗുരുസ്ഥാനീയ നിര്‍വഹിക്കും. രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയാകും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കാഞ്ചിപുരം‍ എം.പി ജി.സെല്‍വം, പനിയൂര്‍ ബാബു എം.എല്‍.എ, മുന്‍ എം.പി. വിജില സത്യനാഥ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ.വി.അനൂപ്, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അന്നേദിവസം രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെയും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കും. വൈകുന്നേരം ദീപപ്രദക്ഷിണവും സത്സംഗവും കലാപരിപാടികളും ഉണ്ടായിരിക്കും.

1997 ലാണ് ചെന്നെയില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗുരുഭക്തനായ കെ.എസ്.പണിക്കറുടെ ഭവനത്തില്‍ ആദ്യകാല പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്ക് തുടക്കമാകുകയും 2005ല്‍ ഭക്തരും അഭ്യൂദയകാംക്ഷികളും ചേര്‍ന്ന് ചെയ്യൂരില്‍ പത്തേക്കറോളം വരുന്ന സ്ഥലം ആശ്രമത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ജൈവകൃഷിക്കാണ് ആദ്യം തുടക്കമായത്. 2015 ല്‍ താല്‍ക്കാലിക പ്രാര്‍ത്ഥനാ കേന്ദ്രം ആരംഭിച്ചു. തുടര്‍ന്ന് സൗജന്യ ഭക്ഷണവിതരണത്തിനുളള കമ്മ്യൂണിറ്റി കിച്ചണ്‍, താമസ്ഥലം, ഗോശാല എന്നിവ സ്ഥാപിച്ചു.

പ്രാര്‍ത്ഥനാലയം, ദര്‍ശനമന്ദിരം , ധ്യാനമഠം, ആയൂര്‍വേദ-സിദ്ധ-യോഗ വെല്‍നസ് സെന്റര്‍ എന്നിവയും എഡ്യൂക്കേഷണല്‍ കോംപ്ലക്‌സും ആദ്യഘട്ടത്തില്‍ സ്ഥാപിക്കും. ദിവസവും അന്നദാനം ഉണ്ടായിരിക്കും.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ശാന്തിഗിരി ആശ്രമം രാജ്യത്തുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. തമിഴ്നാട്ടില്‍ ശാന്തിഗിരി ആശ്രമത്തിന്റെ നാലാമത്തെ ശാഖയാണ് ചെയ്യൂര്‍ ബ്രാഞ്ചാശ്രമം. തമിഴ്നാട് സംസ്ഥാനത്ത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികള്‍ക്ക് 2024ജനുവരി 5 വെളളിയാഴ്ച തുടക്കമാകും
നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആശയത്തില്‍ അധിഷ്ഠിതമായി ഓരോ പ്രദേശത്തെയും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ആശ്രമം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെയ്യൂരിലെയും പരിസരത്തെയും ജീവകാരുണ്യവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആശ്രമത്തില്‍ നിന്ന് തുടക്കമാകുമെന്നും സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, ഡോ. ജി. ആര്‍.കിരണ്‍, കെ.എസ്. പണിക്കര്‍, വിജയന്‍.എസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Related Articles

Back to top button