പോത്തന്‍കോട് (തിരുവനന്തപുരം) : രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഗുരുവിന്റെ അനുഗ്രഹം തേടി ഇന്ന് ശാന്തിഗിരിയിലെത്തി. ഉച്ചയ്ക്ക് 2.40 നാണ് മന്ത്രി ശാന്തിഗിരിയിലെത്തിയത്. ആശ്രമ കവാടത്തിലെത്തിയ മന്ത്രിയെ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ചുമതലക്കാരായ സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗുരുഭക്തരുടെ അകമ്പടിയോടുകൂടി ആശ്രമ സന്നിധിയില്‍ എത്തിയ മന്ത്രി മൂന്ന് മണിയുടെ ആരാധനയില്‍ പങ്കെടുത്തു. അതിന് ശേഷം പര്‍ണ്ണശാലയില്‍ പുഷ്പ സമര്‍പ്പണം നടത്തി ഗുരുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥനാ നിരതനായി. സഹകരണ മന്ദിരം സന്ദര്‍ശിച്ച ശേഷം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുമായി കൂടിക്കാഴ്ച നടത്തി.
എഐസിസി മെമ്പർ സന്തോഷ് ലാൽ. കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ധീൻ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, സംസ്ഥാന നിർവാഹക സമിതി ഷിബു രാമാനുജം, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചെഞ്ചേരി സജു, യൂത്ത് കോൺഗ്രസ് എസ് നേതാവ് രഞ്ജു ചെറിയാൻ, കിഷോർകുമാർ എന്നിവര്‍ മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുയായിരുന്നു മന്ത്രി.