ന്യൂഡല്‍ഹി: നാനോ യൂറിയയ്‌ക്ക് പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം വ്യാപിപ്പിക്കുമെന്ന് കേന്ദ്രം. എല്ലാ കാലാവസ്ഥയിലെ കൃഷികള്‍ക്കുമായി ഇത് വ്യാപപ്പിക്കും. യൂറിയ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡിഎപി. 1.2 കോടി ടണ്‍ വളമാണ് പ്രതിവർഷം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ പകുതിയോളം രാജ്യത്ത് ഉത്പാദിപ്പിക്കുന്നു.
നാനോ സാങ്കേതികവിദ്യയിലൂടെ ലഭ്യതയുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 1,350 രൂപ വിലയുള്ള ഒരു ചാക്ക് ഡിഎപിക്ക് തുല്യമാണ് 500 മില്ലിലിറ്റർ കുപ്പിയിലുള്ള ഡിഎപി നാനോ പതിപ്പ്. ഇത് 600 രൂപയ്‌ക്ക് ലഭിക്കും. ഇതോടെ വളം വാങ്ങാനുളള ചെലവ് കുറയുന്നു. 1,350 രൂപയുടെ ചാക്കിന്റെ യഥാർത്ഥ്യ വില 4,000 രൂപയോളമാണ്. ബാക്കി തുക സർക്കാർ സബ്സിഡി നല്‍കുന്നു. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ച നാനോ യൂറിയ 2021-ലാണ് പുറത്തിറക്കിയത്.
നാനോ വളപ്രയോഗം വിളവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കും. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ വർഷം നാനോ വളപ്രയോഗത്തിന് തുടക്കം കുറിച്ചിരുന്നു. കാർഷിക വിളകള്‍ക്ക് ആവശ്യമായ നൈട്രജന്റെയും ഫോസ്ഫറസിന്റെയും ലഭ്യത ഉറപ്പാക്കാൻ അവയുടെ മികച്ച സ്രോതസ്സായ നാനോ ഡിഎപി സഹായിക്കും. 100 നാനോ മീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ള അതിസൂക്ഷ്മ കണികള്‍ ആയതിനാല്‍ കുറഞ്ഞ അളവ് കൊണ്ട് കൂടുതല്‍ സ്ഥലത്ത് വളപ്രയോഗം നടത്താൻ സഹായിക്കും. അമിതമായ രാസവളപ്രയോഗം നടത്തേണ്ടി വരില്ല. ദ്രവ രൂപത്തിലായതിനാല്‍ സ്പ്രേയറോ ഡ്രോണോ ഉപയോഗിച്ചാണ് തളിക്കുക.