ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ഇറാൻ സഞ്ചരിക്കാൻ വിസ വേണ്ട. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ആകാശ മാർഗവും വിനോദ സഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. കര മാർഗം ഇറാനില്‍ പ്രവേശിക്കുന്നവർക്ക് വിസ ലഭിക്കേണ്ടതാണ്.
ഓർഡിനറി പാസ്‌പോർട്ടുകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കുമെന്നും ഇറാൻ വ്യക്തമാക്കി. 15 ദിവസത്തിലധികം ദിവസം തങ്ങാൻ പദ്ധതിയിടുന്നവരും ആറ് മാസത്തിനിടെ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കുന്നവരും വിസയ്‌ക്ക് അപേക്ഷിക്കണമെന്നും ഇറാൻ അധികൃതർ അറിയിച്ചു.
രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ലോക വിനോദസഞ്ചാര മേഖലയില്‍ ഇറാനെ കുറിച്ചുള്ള ധാരണകള്‍ മാറ്റാനും രാജ്യം വിനോദ സഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ നീക്കം. ഇത്തരം നീക്കം രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഊർജ്ജം പകരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എട്ട് മാസത്തെ കണക്കുകല്‍ പ്രകാരം 40.4 ലക്ഷം വിദേശികളാണ് ഇറാനിലെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 48.5 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.