യു എസ് ലും ബ്രിട്ടണിലും മരണം കൂടുന്നു.
സിന്ധുമോള്‍ ആര്
ലോകത്ത് രോഗബാധിതര്‍ 32 ലക്ഷമാവുന്നു
വാഷിങ്ടൺ: അമേരിക്കയിലും ബ്രിട്ടണിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടി വരുകയാണ് . ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 31,89,017 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ യുഎസിൽ 2,390 പേർ മരിച്ചു. ഇതോടെ അവിടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണിൽ 24 മണിക്കൂറിനുള്ളിൽ 795 പേരാണ് മരിച്ചത് ആകെ . മരണസംഖ്യ 26,097 ആയി. അതേസമയം വൈറസ് ഏറെനാശം വിതച്ച സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ൽ താഴെ മാത്രമായിരിന്നു
2.3 ലക്ഷം പേർക്ക് രോഗം പിടിപെട്ട ഇറ്റലിയിൽ മരണം 27,682 ആയി. സ്പെയ്നിൽ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാൻസിൽ മരണസംഖ്യ 24,000 കടന്നു. ബെൽജിയത്തിൽ 7501 പേരും ജർമനിയിൽ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലിൽ 5500 പിന്നിട്ടു. ഇന്ത്യയിൽ കോവിഡ് മരണം 1000 കടന്നു.
അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ സ്പെയ്നാണ് മുന്നിൽ. 1.32 ലക്ഷം രോഗികൾ സ്പെയ്നിൽ രോഗമുക്തരായി ആശുപത്രി വിട്ടു. യുഎസിലും ജർമനിയിലും ചികിത്സയിലിരുന്ന 1.20 ലക്ഷം ആളുകൾക്ക് രോഗം ഭേദപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ള 60000ത്തോളം രോഗികളുമുണ്ട്.