ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും രണ്ടാംസീസണിലെ ആദ്യകളി. രാത്രി 7.30നാണ് മത്സരം നടക്കുക.
മറ്റു ടീമുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂർ, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവയാണ്. ക്രിക്കറ്റ് തത്സമയം സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും കാണാം. രണ്ട് വേദികളിലായി 22 കളികളുണ്ട്. മത്സരം നടക്കുന്ന വേദികള്‍ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയവും ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയവുമാണ്. രണ്ടുതവണ ടീമുകള്‍ പരസ്‌പരം ഹോം ആൻഡ് എവേ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് നേടുന്ന ടീം നേരിട്ട് ഫൈനലിലേക്കാണ്. എലിമിനേറ്റർ കളിച്ച് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഫൈനലിലെത്താം. 90 കളിക്കാരാണ് അഞ്ച് ടീമിലായിട്ടുള്ളത്. അതില്‍ തന്നെ 30 പേര് വിദേശതാരങ്ങളുമാണ്. ഒരു ടീമിലെ 18 പേരില്‍ ആറുപേർ വിദേശികളാണ്. മലയാളികള്‍ മൂന്നുപേരാണ്. വയനാട്ടുകാരായ മിന്നുമണി (ഡല്‍ഹി ക്യാപിറ്റല്‍സ്) എസ് സജന (മുംബൈ ഇന്ത്യൻസ്) ആശ ശോഭന (ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ്) എന്നിവരാണ് മലയാളി താരങ്ങള്‍. സജ്ജനായ്ക്കല്ലാതെ മറ്റു രണ്ടുപേർക്കും ഇത് രണ്ടാം അവസരമാണ്.
മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചുമതല ദേശീയ ടീമിന്റെ വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയ്‌ക്കാണ്. മറ്റു മൂന്ന് ടീമുകള്‍ക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ് നായികമാർ. ഡല്‍ഹിയെ മെഗ് ലാന്നിങും ഗുജറാത്ത് ജയന്റ്‌സിനെ ബെത്ത് മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും