തിരുവനന്തപുരം : സർക്കാർ സ്കൂളുകളിലെ ഐ.ടി. അധിഷ്ഠിത പഠനത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അത്യാധുനിക പഠനത്തിന് ലാപ്‌ടോപ്പോ നോട്ട്ബുക്കോ ഉപയോഗപ്പെടുത്തുന്നതിലും പ്രൊജക്ടർ ലഭ്യതയിലുമൊക്കെ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. 2021-’22 അധ്യയനവർഷം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയതാണ് റിപ്പോർട്ട്.
കേരളത്തിൽ 16,420 സ്കൂളുകളുണ്ട്. ഇതിൽ 89 ശതമാനം സ്കൂളുകളിലും ലാപ്‌ടോപ്പോ നോട്ട്ബുക്കോ ഐ.ടി. പഠനത്തിനായി ലഭ്യമാണെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ 12.9 ശതമാനമേയുള്ളൂ. സംസ്ഥാനത്തെ 82.3 ശതമാനം സ്കൂളുകളിലും പ്രൊജക്ടർ ലഭ്യതയുണ്ട്. ദേശീയതലത്തിൽ 16.7 ശതമാനംമാത്രം. ഡിജിറ്റൽ ലൈബ്രറി ഒരുക്കിയ സ്കൂളുകളിൽ 7.4 ശതമാനം നേട്ടം കൈവരിച്ച് കേരളമാണ് മുന്നിൽ.