IndiaLatest

കുടിവെള്ളമുപയോഗിച്ച് കാറ് കഴുകുന്നതിനും ചെടിനനയ്ക്കുന്നതിനും പിടിവീഴും; 5000 രൂപ പിഴ

“Manju”

ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകല്‍, പൂന്തോട്ട പരിപാലനം, നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താനാണ് ജല വകുപ്പിന്റെ തീരുമാനം. ജല വിതരണത്തിനായുള്ള ടാങ്കറുടെ വില നിശ്ചയിച്ചതിന് പിന്നാലെയാണ് മറ്റൊരു നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

കര്‍ണാടകയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. ഏകദേശം മുവ്വായിരത്തോളം കുഴല്‍ കിണറുകളാണ് വറ്റി വരണ്ടു പോയത്. മഴ ലഭ്യത കുറവായതും കുടി വെള്ളക്ഷാമത്തിന് കാരണമായി. വെള്ളം ഉപയോഗിക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളാണ് അപ്പാര്‍ട്ട്‌മെന്റുകളും സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടുള്ളത്.

ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തില്‍ പ്രതികരണവുമായി നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നാണ് ഡികെ ശിവകുമാര്‍ പറഞ്ഞത്. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തന്റെ വീട്ടിലെ കുഴല്‍ക്കിണര്‍ പോലും വറ്റിവരണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡികെയുടെ പരാമര്‍ശം ഉണ്ടായത്.

മഴയില്ലാത്തതിനാല്‍ കുഴല്‍ക്കിണറുകള്‍ വറ്റിയതോടെ ബെംഗളൂരു കടുത്ത വെള്ളക്ഷാമം നേരിടുകയാണ്. വെള്ളം ഉപയോഗിക്കുന്നതില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബെംഗളൂരുവിലെ ജലക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു. വെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന ജല പദ്ധതി കേന്ദ്രം സ്തംഭിപ്പിക്കുകയാണെന്നും ഡികെ പറഞ്ഞു.

 

 

Related Articles

Back to top button