ന്യൂഡല്‍ഹി: യുപിഐ സേവനങ്ങള്‍ തുടരാൻ പേടിഎമ്മിന് അനുമതി നല്‍കി നാഷണല്‍ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). പേടിഎം മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസിന്റെ തേർഡ് പാർട്ടി ആപ്പ് ലൈസൻസിനുള്ള അപേക്ഷയിലാണ് എൻപിസിഐ അനുമതി നല്‍കിയത്. ഇതോടെ പേടിഎം ബാങ്ക് പ്രവർത്തനം നിർത്തിലായും പേടിഎം ഉപഭോയോക്താക്കള്‍ക്ക് സാധാരണ നിലയില്‍ യുപിഐ ഇടപാടുകള്‍ നടത്താൻ സാധിക്കും.
മാർച്ച് 15-ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നല്‍കിയിരുന്നു. ഇതോടെ ആപ്പിന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ തേർഡ് പാർട്ടി ആപ്പ് ലൈസൻസ് പേടിഎമ്മിന് ലഭിച്ചത്. ഇനി സാധാരണ നിലയില്‍ തന്നെ യുപിഐ ഉപയോഗിച്ച് പേടിഎമ്മിന് പ്രവർത്തിക്കാൻ സാധിക്കും.
ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടുകൂടിയാകും പേടിഎം യുപിഐ ഇടപാടുകള്‍ തുടരുകയെന്ന് എൻപിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
തുടർച്ചയായ ചട്ടലംഘനം ചൂണ്ടിക്കാട്ടി റിസർവ് ബാങ്കാണ് പേടിഎം പേമെന്റ് ബാങ്കിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഫെബ്രുവരി 29 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. തുടർന്ന് മാർച്ച് 15 വരെ നീട്ടുകയായിരുന്നു.