InternationalLatest

ഗാസയില്‍ ഭക്ഷണമില്ലാതെ കുഞ്ഞ് മരിച്ചു;ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി

“Manju”

ഗാസ സിറ്റി: ഗാസയില്‍ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗാസയിലെ സാഹചര്യം ഹൃദയഭേദ കമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ 10 ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഗാസയില്‍ പട്ടിണിയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ഗാസ സിറ്റിക്ക് സമീപം നിരായുധരായ പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം വധിച്ചു. വെള്ളത്തുണി വീശിക്കാണിച്ചിട്ടും ജനങ്ങളെ സൈന്യം വെടിവെച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 70% ആളുകള്‍ പട്ടിണിയിലായ ഗാസയിലേക്ക് ഈ മാസം ഭക്ഷണവുമായി ആകെ എത്തിയത് 11 ട്രക്കുകള്‍ മാത്രമാണ്. 74,000 ത്തോളം പലസ്തീന്‍കാര്‍ ഇവിടെ പട്ടിണിയിലാണ്.

ഗാസയിലെ റാഫ സിറ്റിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ റെയ്ഡില്‍ 18 പലസ്തീന്‍കാരെ വധിച്ചു. മൂന്ന് ഇസ്രയേലികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ശിഫ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഹമാസ് കമാന്ററെ വധിച്ചുവെന്നും ഒരു തുരങ്കപാത നശിപ്പിച്ചുവെന്നും ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച അല്‍ശിഫ ആശുപത്രിയിലേക്ക് കടന്നുകയറിയ സൈന്യം ഇതുവരെ 200 പലസ്തീന്‍കാരെ വധിച്ചു. ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 32,552 ആയി. ആക്രമണങ്ങളില്‍ 74,980 പേര്‍ക്ക് പരിക്കേറ്റതുമായാണ് ഔദ്യോഗിക കണക്കുകള്‍.അധിനിവേശ വെസ്റ്റ് ബാങ്കില്‍ 454 പേര്‍ കൊല്ലപ്പെടുകയും 4750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1139 ഇസ്രയേലുകാര്‍ യുദ്ധം ആരംഭിച്ച് ഇതുവരെ കൊല്ലപ്പെട്ടു, 8730 പേര്‍ക്ക് പരിക്കേറ്റു.

ഇറാന്‍ പിന്തുണയുള്ള, യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്ന് ചെങ്കടലിലെ യുഎസ് സൈനിക കപ്പലിലേക്ക് വിക്ഷേപിച്ച ആളില്ലാ വ്യോമസംവിധാനങ്ങള്‍ അമേരിക്കന്‍ സൈന്യം നശിപ്പിച്ചു. ഇതിനിടെ കൂടുതല്‍ റഷ്യന്‍ സൈന്യത്തെ ചെങ്കടലില്‍ വിന്യസിക്കാനാണ് തീരുമാനം. ഹൂതി വിമതര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് റഷ്യയുടെ നീക്കം. റഷ്യന്‍ യുദ്ധക്കപ്പലുകള്‍ ചെങ്കടലിലേക്ക് നീങ്ങുകയാണെന്നും ചരക്കുകപ്പലുകള്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുമെന്നും റഷ്യ അറിയിച്ചു.

 

 

Related Articles

Back to top button