തിരുവനന്തപുരം : കേരളത്തിലെ ഗുജറാത്തെന്ന് ബിജെപി അവകാശപ്പെട്ട നേമം മണ്ഡലം ബിജെപിക്ക് നഷ്ടമായി. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ച മണ്ഡലം എൽഡിഎഫ് തിരികെ പിടിച്ചു. അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നേമതത്ത് എൽഡിഎഫ് സ്ഥാനാർഥി 3000 ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് പോവുകയാണ്.
2016ൽ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ. രാജഗോപാലിലൂടെ ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. എന്നാൽ സംസ്ഥാനത്ത് ശക്തമായ ഇടത് അനുകൂല തരംഗത്തിൽ പിടിച്ചു നിൽക്കാൻ ബിജെപിയുടെ കേരളത്തിലെ ഗുജറാത്തിനും സാധിച്ചില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മണ്ഡലത്തിൽ മേൽകൈയുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് മണ്ഡലത്തിൽ ശിവൻകുട്ടി വിജയത്തിലേക്ക് അടുക്കുന്നത്. അവസാന നിമിഷം വരെ വിജയമുറപ്പിക്കുന്ന തരത്തിൽ മുന്നിട്ടുനിൽക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
ഭൂരിപക്ഷം കുറഞ്ഞാലും വിജയം ബിജെപി ഉറപ്പിച്ചിരുന്നു. ഈ നിലയിൽ നിന്നാണ് സംസ്ഥാനത്തെ ആദ്യ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുന്നത്.