മുംബൈ: ഭീമ കൊറഗാവ് കേസിൽ പ്രതിയാക്കപ്പെട്ട് ഏഴുമാസമായി ജയിലിൽ കഴിയുന്ന ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഒക്ടോബർ മുതൽ തലോജ ജയിലിലാണ് അദ്ദേഹം. പാർക്കിസൻസ് അടക്കമുള്ള രോഗങ്ങൾ ബാധിച്ച ഫാ. സ്റ്റാൻ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടിൽനിന്ന് അദ്ദേഹത്തെ എൻഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയിൽ എത്തിക്കുകയായിരുന്നു.
84 കാരനായ സ്റ്റാൻ സ്വാമിക്ക് ആരെയും തിരിച്ചറിയാൻ ആവുന്നില്ലെന്നും ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോ സേവ്യർ പറഞ്ഞിരുന്നു.