ഡ്രോൺ പറന്നു വരുന്നത് കണ്ട് തലയിൽ മുണ്ടിട്ട് മണൽ കടത്തിയവരെ പൊലീസ് പൊക്കി
മലപ്പുറം: പൊന്നാനിയിൽ മണൽ കടത്തിയവരെ ഡ്രോൺ പറന്നു പിടികൂടി .തലയിൽ മുണ്ടിട്ട് മണൽക്കടത്തി,ശേഷം വഞ്ചിയിൽ കുനിഞ്ഞിരുന്നു നോക്കി. മുഖം പൊത്തി എൻജിൻ ഓടിച്ചു. വഞ്ചിയിലും പുഴയിലുമായി കമിഴ്ന്നു കിടന്നുനോക്കി. എന്നിട്ടും ഡ്രോൺ വിട്ടില്ല. മണൽക്കടത്ത് തോണിയുടെ പിറകെ പൊലീസിന്റെ ഡ്രോണും പറന്നു. ഡ്രോണിനെ തോൽപിച്ച് പറക്കാൻ മണൽക്കടത്തുകാരൻ എൻജിൻ കുതിച്ച് പാഞ്ഞു നോക്കിയെങ്കിലും ഇടയ്ക്ക് എൻജിൻ നിലച്ചതല്ലാതെ ഒന്നും നടന്നില്ല. അങ്ങനെ പൊന്നാനി പൊലീസ് ബിയ്യം കായലിൽ പറത്തിയ ഡ്രോൺ മണൽക്കടത്തുകാരെ കയ്യോടെ പൊക്കി.പ്രതികളൊന്നും നേരിട്ട് പിടികൊടുത്തില്ലെങ്കിലും മുഴുവൻ പേരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കിട്ടി. അടുത്ത ദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി നഗരസഭയിൽ ട്രിപ്പിൾ ലോക് ഡൗൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസ് തീരദേശ മേഖലയിൽ പലയിടത്തും ഡ്രോൺ പറത്തി. മണൽക്കടത്തിനു പുറമേ മത്സ്യമൊത്തക്കച്ചവടം, മാംസ വിൽപന എന്നിവയും കയ്യോടെ പിടിച്ചു. 3 പേരെ അറസ്റ്റ് ചെയ്തു. ഒരു ക്വിന്റൽ മാംസവും 50 കിലോ മത്സ്യവും പിടിച്ചെടുത്തു.