ലോഡ്സ് ഗ്രേറ്റ് മസ്ജിദ് ഇമാം അറസ്റ്റിൽ
ടെൽ അവീവ് : മുസ്ലീം മത വിശ്വാസികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന മസ്ജിദ് ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ പോലീസ് . ലോഡ്സ് ഗ്രേറ്റ് പള്ളിയിലെ ഇമാമായ ഷെയ്ഖ് യൂസഫ് അൽബാസിനെ (63) യാണ് ലാഹവ് 433 യൂണിറ്റിലെ പോലീസ് അറസ്റ്റ് ചെയ്തത് . പോലീസിനെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഷെയ്ഖ് യൂസഫ് അൽബാസിന്റേതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
രണ്ട് ദിവസം മുൻപ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്ന ദൃശ്യം പങ്ക് വച്ച അൽബാസ് “അനീതിയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം.” എന്നായിരുന്നു ഇതിനൊപ്പം കുറിച്ചത് .
നിയമവിരുദ്ധമായ തീവ്ര ഇസ്ലാമിക് സംഘടനകളുമായി ബന്ധമുള്ള അൽബാസ് ഇസ്രായേലിനെ “ശത്രുരാജ്യം” എന്ന് വിശേഷിപ്പിക്കുകയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ‘ ജൂത അധിനിവേശത്തിന് ‘ മരണം നേരുന്നതായി കുറിക്കുകയും ചെയ്തിട്ടുണ്ട് . അൽബാസിന്റെ അറസ്റ്റ് നഗരത്തിൽ കൂടുതൽ കലാപങ്ങൾക്ക് ഇടയാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. റിഷൺ ലെസിയോൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇമാമിനെ റിമാൻഡ് ചെയ്തു.