IndiaKeralaLatest

വ്യാജ തെളിവ് ഉണ്ടാക്കാൻ നീക്കമെന്ന് ആരോപിച്ച് ഐഷ സുൽത്താന ഹൈക്കോടതിൽ

“Manju”

കൊച്ചി : രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ തെളിവുകൾ സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന ആരോപണവുമായി ഐഷ സുൽത്താന ഹൈക്കോടതിയിൽ. പോലീസ് കസ്റ്റഡിയിലെടുത്ത ഫോണും ലാപ്‌ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഇവയിൽ വ്യാജതെളിവുകൾ തിരുകി കയറ്റാൻ സാധ്യതയുണ്ട്. ഫോണും ലാപ് ടോപ്പും പരിശോധനയ്‌ക്കായി ഗുജറാത്തിലേക്ക് അയച്ചതിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഐഷ സുൽത്താന വ്യക്തമാക്കുന്നു.

രാജ്യദ്രോഹ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്‌തെന്നുമായിരുന്നു ആരോപണം. തുടർന്ന് കവരത്തി പോലീസ് ഐഷയെ നിരവധി തവണ ചോദ്യം ചെയ്യുകയുമുണ്ടായി. കൊച്ചിയിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഐഷയുടെ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തത്.

എന്നാൽ ലാപ്പ്‌ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയും പരിശോധനാ ഫലത്തിലും തിരിമറിക്ക് സാധ്യതയുണ്ടെന്ന് ഐഷ ആരോപിച്ചു. ചാനൽ ചർച്ചയ്‌ക്കിടെ മൊബൈലിൽ സന്ദേശങ്ങളയച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ചർച്ച നടക്കുന്ന സമയം മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. വാട്‌സ് ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറയിച്ചു.

Related Articles

Back to top button