ലണ്ടൻ : കഴിഞ്ഞ 12 ദിവസമായി തുടര്‍ച്ചയായി വൃത്താകൃതിയില്‍ നടക്കുന്ന ആട്ടിന്‍കൂട്ടത്തെ കുറിച്ചുള്ള വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആട്ടിന്‍കൂട്ടത്തിന്റെ ഈ നടത്തത്തിന് പിന്നിലെ നിഗൂഢത പരിഹരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞന്. ഈ മാസം ആദ്യമാണ് ആട് നടത്തത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. മംഗോളിയയിലെ ഒരു ഫാമിലാണ് സംഭവം. നിരവധി ആടുകള്‍ വൃത്താകൃതിയില്‍ നിര്‍ത്താതെ നടന്നു കൊണ്ടിരിക്കുന്നത് വീഡിയോയില്‍ കാണാം.
ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാര്‍ട്ട്പുരി സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെല്‍ ആണ് വിചിത്ര നടത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ‘ ആടുകള്‍ വളരെനാളായി തൊഴുത്തില്‍ കിടക്കുന്നുവെന്നാണ് തോന്നുന്നത്. ഇത് അവരെ പ്രത്യേക മാനസികാവസ്ഥയിലേക്ക് നയിച്ചേക്കാം. അവര്‍ക്ക് എവിടേക്കും പോകാന്‍ സാധിക്കുന്നില്ല. അതിലുള്ള നിരാശയും സ്ഥലപരിമിതിയും കാരണമാണ് അവ ഇത്തരത്തില്‍ നടക്കുന്നത്. ഏതെങ്കിലും ഒരു ആട് ആദ്യം നടന്നു കാണാം. ബാക്കിയുള്ളവ പതിയെ ഈ കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കാമെന്നും‘ മാറ്റ് ബെല്‍ പറയുന്നു.
നവംബര്‍ 4 മുതല്‍ ആടുകള്‍ വട്ടത്തില്‍ നീങ്ങിയിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ വേണ്ടി അവ തങ്ങളുടെ നടത്തം നിര്‍ത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും, ഇപ്പോഴും അവ നീങ്ങിക്കൊണ്ടേ ഇരിക്കുകയാണോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യം വളരെ കുറച്ച് ആടുകള്‍ മാത്രമേ വൃത്താകൃതിയില്‍ നടന്നിരുന്നുള്ളു എന്നാണ് ഫാം ഉടമയായ മിയാവോ പറയുന്നത്. എന്നാല്‍ പതിയെ ബാക്കിയുള്ള ആടുകളും കൂടി അവയ്ക്കൊപ്പം ചേരുകയായിരുന്നു. 34 തൊഴുത്തുകളിലായി ആടുകളെ വളര്‍ത്തുന്നുണ്ട്. ഒരു തൊഴുത്തിലെ ആടുകള്‍ മാത്രമാണ് ഈ വിചിത്ര സ്വഭാവം കാണിക്കുന്നതെന്നും മിയാവോ പറയുന്നു.