ടെക്നോ പാര്‍ക്ക് നിര്‍മാണം തടയില്ല; പുതിയ ഹർജിക്ക് എട്ടാഴ്ച സമയം
സിന്ധുമോൾ. ആർ
തണ്ണീര്‍ത്തടവും കുളവും നികത്തി തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നടത്തുന്ന മൂന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന ആവശ്യം ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
വിഷയം പരിശോധിച്ച് ഉചിത നടപടി എടുക്കാന്‍ തിരുവനന്തപുരം ജില്ല കലക്ടറെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തിയതിനാല്‍ ട്രൈബ്യൂണല്‍ അത് അംഗീകരിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. എന്നാല്‍, കലക്ടറുടെ ഉത്തരവിന്റെ മെറിറ്റ് ചോദ്യംചെയ്ത് പുതിയ ഹർജി സമര്‍പ്പിക്കാന്‍ ഹർജിക്കാരനായ തോമസ് ലോറന്‍സിന് സുപ്രീംകോടതി എട്ടാഴ്ച സമയം നല്കി.
ടെക്നോ പാര്‍ക്ക് ഭൂമി തരം മാറ്റിയ വയല്‍ ഭൂമിയും തരിശു ഭൂമിയും അടങ്ങുന്നതാണെന്നും തണ്ണീര്‍ത്തടവും കുളവുമില്ലെന്നുമാണ് കലക്ടറുടെ ഉത്തരവ്. കലക്ടറുടെ ഉത്തരവ് ട്രൈബ്യൂണല്‍ നടപ്പാക്കുന്നതിനെതിരെ ആയിരുന്നില്ല ഹരജിക്കാരനായ തോമസ് ലോറന്‍സ് സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരുന്നതെന്ന് ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.
2008ലെ കേരള നദീതട തണ്ണീര്‍ത്തട നിയമപ്രകാരം ടെക്നോ പാര്‍ക്കിലെ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരന് കോടതിയെ പുതുതായി സമീപിക്കാമെന്നും വൈകിയെങ്കിലും അതിനായി എട്ടാഴ്ച നല്‍കാമെന്നും വിധി ഉപസംഹരിച്ചു.