ശ്രീജ.എസ്
ന്യൂഡല്‍ഹി : ട്രെയിനുകള്‍ സ്വകാര്യവല്ക്കരിക്കുന്നതിനോടെപ്പം റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും പരിപാലനവും സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ റെയില്‍വേ. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടൈന്ന് മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം നടന്ന വെബിനാറില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ റെയില്‍വെയുടെ 30000 കോടിയുടെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 16 ഓളം കമ്പനികളാണ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ജിഎംആര്‍ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ് പവര്‍, ഭാരത് ഫോര്‍ജ്, ആര്‍ഐടിഇഎസ്, സിഎഎഫ് ഗേറ്റ്വേ റെയില്‍, ഹിന്ദ് റെക്ടിഫൈയേര്‍സ് ലിമിറ്റഡ്, വാഗണ്‍ നിര്‍മ്മാതാക്കളായ ടൈറ്റാഗഡ് വാഗണ്‍സ് എന്നിവരും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ നീതി ആയോഗിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏതൊക്കെ കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. പ്രതിനിധികളുടെ ഭാഗത്ത് നിന്ന് യോഗ്യത, ലേല നടപടി, ട്രെയിനുകളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.
സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങള്‍ കമ്പനികള്‍ക്ക് റെയില്‍വേ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക. കമ്പനികള്‍ക്ക് ട്രെയിനുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യാമെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു.