ബിന്ദുലാൽ തൃശ്ശൂർ
ജൂലൈ 24, 2020 ഭൗമശാസ്ത്ര രംഗത്തിനു മാത്രമായി പ്രത്യേക മന്ത്രാലയമുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ, ശാസ്ത്രസാങ്കേതിക, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹർഷ്വർധൻ പറഞ്ഞു. കാര്യങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും സമയബന്ധിതമായി ഒരു സംയോജിത സമീപനം വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാൻ പാകത്തിലുള്ള ആഗോള നിലവാരമുള്ള നിരവധി സുപ്രധാന നേട്ടങ്ങൾ സമീപകാലത്ത് മന്ത്രാലയം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സ്ഥാപകദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. ഹർഷ് വർധൻ.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, എർത്ത് റിസ്ക് ഇവാലുവേഷൻ സെന്റർ, സമുദ്ര വികസന മന്ത്രാലയം എന്നിവ ലയിപ്പിച്ചാണ് 2006 ൽ ഭൗമശാസ്ത്ര മന്ത്രാലയം രൂപീകരിച്ചത്. മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും മറ്റ് പ്രശസ്ത ശാസ്ത്രജ്ഞരും വെബ്കാസ്റ്റിലൂടെ പങ്കെടുത്തു.
ചടങ്ങിൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നോളജ് റിസോഴ്സ് സെന്റർ നെറ്റ്വർക്ക് (KRCNet), മൊബൈൽ ആപ്പ് “മൗസം” എന്നിവക്കും തുടക്കം കുറിച്ചു. മികച്ച പ്രവർത്തനത്തിന് അവാർഡ് ലഭിച്ച മന്ത്രാലയത്തിലെ ശാസ്ത്രജ്ഞരുടെയും ജീവനക്കാരുടെയും പേരുകളും സെക്രട്ടറി ഡോ. രാജീവൻ പ്രഖ്യാപിച്ചു.
കാലാവസ്ഥ, സമുദ്രം, തീരദേശം, പ്രകൃതിദുരന്തങ്ങൾ, പൊതു സുരക്ഷയും സാമൂഹിക- സാമ്പത്തിക ക്ഷേമം എന്നിവയ്ക്കായി രാജ്യത്തിന് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ ഭൗമശാസ്ത്ര മന്ത്രാലയം സജ്ജമാണ്.
സമുദ്ര വിഭവങ്ങളുടെ പര്യവേക്ഷണവും സുസ്ഥിര ഉപയോഗവും മന്ത്രാലയം കൈകാര്യം ചെയ്യുന്നു, കൂടാതെ അന്റാർട്ടിക്ക് / ആർട്ടിക് / ഹിമാലയം, തെക്കൻ സമുദ്ര ഗവേഷണം എന്നിവയിലും പ്രധാന പങ്ക് വഹിക്കുന്നു