സിന്ധുമോൾ. ആർ
രാജ്യത്തെ പ്രതിദിന കൊവിഡ് കേസില്‍ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 55,722 പോസിറ്റീവ് കേസുകളും 579 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു. ഇത് രണ്ടാം തവണയാണ് ഓഗസ്റ്റ് 18 ന് ശേഷം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നത്. രാജ്യത്ത് ജൂലൈ 19ന് ശേഷം മരണസംഖ്യ 500 ല്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ആരോഗ്യമന്ത്രാലയം ആശ്വാസ കണക്ക് പുറത്തുവിട്ടപ്പോഴും ആകെ രോഗബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. മരണസംഖ്യ 1,14,610 ല്‍ എത്തി. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം എട്ടു ലക്ഷത്തില്‍ താഴെയാണ്.
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ,കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ്. സമൂഹവ്യാപനം നടന്നന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച പശ്ചിമബംഗാളില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണക്കുകൂട്ടലില്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കിയാല്‍ അടുത്ത ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പറയുന്നു. അതിനിടെ ഉത്തര്‍പ്രദേശില്‍ അണ്‍ലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ തുറന്നു. തുറന്നത്, രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ്.