സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂര്‍ണം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതി. കൊച്ചി മെട്രോ ഒഴികെയുള്ള പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല.
പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നതോടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. നിരത്തുകളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസ് മാത്രമാണ് നടത്തുന്നത്.
സ്വകാര്യ ബസുകളും, ടാക്സി, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കൊച്ചി മെട്രോ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രക്കാരെ പൊലീസ് യഥാസ്ഥലങ്ങളില്‍ എത്തിച്ചു. സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളിലെത്തിയത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ്. 4800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 17 പേരാണ്.
വ്യവസായ നഗരമായ കൊച്ചിയെ പണിമുടക്ക് കാര്യമായി ബാധിച്ചു. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഐടി മേഖലയും അടഞ്ഞു കിടന്നു. മലബാറിലും പണിമുടക്ക് പൂര്‍ണ്ണമായി. വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു. ചരക്ക് വാഹന നീക്കം നിലച്ചു. പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയന് കൂട്ടായ്മയിലെ ഭിന്നതയെ തുടര്‍ന്ന് എ.ഐ.റ്റി.യു.സി പ്രത്യേക സമ്മേളനം നടത്തി. പാല്, പത്രം തുടങ്ങി അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രിക്രിയകളെയും പണിമുടക്ക് ബാധിച്ചില്ല.ആരോഗ്യ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹാജര്‍ രേഖപ്പെടുത്താതെ ജോലിക്കെത്തി.