ശ്രീനഗർ : ജമ്മു കശ്മീരിൽ മാരകായുധങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഭീകരർ അറസ്റ്റിൽ. അനന്തനാഗ് സ്വദേശികളായ ഉമർ അഹമ്മദ് മാലിക്ക്, സുഹൈൽ അഹമ്മദ് മാലിക്ക് എന്നിവരാണ് അറസ്റ്റിലായത്. സാംബ ജില്ലയിലെ വിജയ്പൂർ ഗ്രാമത്തിൽ നിന്നും ജമ്മു കശ്മീർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാംബയിലെ അന്താരാഷ്ട്ര അതിർത്തവഴി ആയുധക്കടത്ത് നടക്കുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഏതാനും ദിവസങ്ങളായി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.
ഇരുവരെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. എ.കെ 47 തോക്കുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, എകെ മാഗസീനുകൾ, ബുള്ളറ്റുകൾ, എന്നിവയും രാജ്യവിരുദ്ധ രേഖകളുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇവരും ജെയ് ഷെ മുഹമ്മദ് സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം.