ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ വ്യാപക അക്രമം
ഡര്ബന്: ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിച്ചതിന് ശേഷം ഇതാദ്യമായി ഇന്ത്യാക്കാര്‍ രൂക്ഷമായ ആക്രമണത്തിന് ഇരയാകുന്നു. പ്രസിഡന്റ് ജേക്കബ് സുമ അഴിമതിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടി അനുയായികള്‍ ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് മേല്‍ അക്രമം അഴിച്ചു വിടുന്നതായിട്ടാണ് വിവരം. ഇന്ത്യന്‍ വംശജരായ ഗുപ്താകുടുംബത്തിന് നേട്ടമുണ്ടാക്കാന്‍ വഴിവിട്ടു സഹായിച്ചു, പദവി ദുരുപയോഗം ചെയ്തു, അഴിമതി കാട്ടി തുടങ്ങിയ കുറ്റങ്ങളിലാണ് ജേക്കബ് സുമ ജയിലിലായത്.
കലാപത്തില്‍ 72 പേരെങ്കിലും മരിച്ചതായും 1700 പേര് അറസ്റ്റിലായെന്നുമാണ് എപി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജേക്കബ് സുമ ജയിലിലായ ബുധനാഴ്ച മുതലാണ് അക്രമം തുടങ്ങിയത്. വ്യാപകമായി കൊള്ളയും അ്രകമവും നടക്കുന്നുണ്ട്. കോടതിയലക്ഷ്യത്തിന് 15 മാസത്തേക്കാണ് ജേക്കബ് സുമയെ ജയിലിലേക്ക് അയച്ചത്. സുമയെ ജയിലിലേക്ക് വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ചും മറ്റ് തടസ്സങ്ങള്‍ സൃഷ്ടിച്ചും ഹൈവേകളും വിവിധ പാതകളും തടഞ്ഞിരുന്നു.
ഡര്ബന്, പീറ്റര്മറിറ്റ്സ്ബര്ഗ്, ജോഹന്നാസ് ബര്‍ഗ് എന്നിവിങ്ങളിലേക്കാണ് കലാപം വ്യാപിച്ചത്. ഇവിടെയെല്ലാം ഇന്ത്യാക്കാര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. ഇന്ത്യാക്കാരുടേയും ഇന്ത്യാക്കാരും ദക്ഷിണാഫ്രിക്കക്കാരും സംയുക്തമായി നടത്തിയിരുന്നു ബിസിനസ് സ്ഥാപനങ്ങളും കൊളളയടിക്കപ്പെട്ടു. ഇവയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയും കാറുകള്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീ വെയ്ക്കുകയും ചെയ്തു. കൂടുതല്‍ മരണം ഉണ്ടായതും മാളുകളിലും ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും റേഡിയോ സ്റ്റേഷനുകളിലും തിക്കിലും തിരക്കിലും പെട്ടായിരുന്നു. ദിനംതോറും കലാപത്തിന്റെ മുഖം മാറുമ്ബോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ദക്ഷിണാഫ്രിക്കന്‍ അധികൃതരും.
ജോഹന്നാസ്ബര്‍ഗിലും ക്വാസുലുവിലും ഇന്ത്യാക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു എന്നും ദക്ഷിണാഫ്രിക്കയിലെ 1.3 ദശലക്ഷം ഇന്ത്യാക്കാരും ഭീതിയോടെയാണ് കഴിയുന്നതെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു നേതാവ് പറയുന്നു. ദക്ഷിണാഫ്രിക്കന്‍ പട്ടാളം രംഗത്തിറങ്ങാനാണ് ഇന്ത്യാക്കാര്‍ ആവശ്യപ്പെടുന്നത്. പോലീസുകാര്‍ക്ക് കലാപം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും പട്ടാളം ഇറങ്ങണമെന്നും ഇവര്‍ പറയുന്നു.
2009 നും 2018 നും ഇടയില്‍ തന്റെ ഭരണകാലത്ത് ഗുപ്താകുടുംബത്തിന് ഗുണകരമാകുന്ന രീതിയില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു എന്നാണ് ജേക്കബ് സുമയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. അജയ്, അതുല്‍, രാജേഷ് ഗുപ്ത എന്നീ മൂന്ന് സഹോദരന്മാരാണ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയവരാണ് ഗുപ്താ കുടുംബം. ഇവര്‍ സ്ഥാപിച്ച സഹാറ കംപ്യൂട്ടേഴ്സ് എന്ന ബിസിനസ് സ്ഥാപനം പിന്നീട് വളര്‍ന്നു കയറി. വ്യോമഗതാഗതം, ഊര്‍ജ്ജം, ഖനനം, സാങ്കേതിക വിദ്യ, മാധ്യമം തുടങ്ങിയ മേഖലയിലേക്ക് കമ്ബനി വളര്‍ന്നു.
ജേക്കബ് സുമയുടെ കാലത്ത് 2015- 16 കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഏഴാമത്തെ സമ്ബന്നനായി മാറിയ ഗുപ്ത മാറിയിരുന്നു. തുടര്‍ന്ന് ഗുപ്തയുമായി സുമ സൗഹൃദത്തിലാകുകയും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ഗുപ്തയുടെ കമ്ബനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിലൂടെ ജേക്കബ് സുമയുടെ ക്യാബിനറ്റ് അപ്പോയ്ന്മെന്റുകളില് വരെ അതുല്‍ ഗുപ്ത ഇടപെട്ടു എന്നും ഗുപ്തയുടെ സ്വാധീനത്താല്പലരും ധനമന്ത്രാലയം, പൊതുസ്ഥാപന വകുപ്പ് എന്നിവിടങ്ങളിലെ പല ഉന്നത പദവികളിലും നിയോഗിക്കപ്പെട്ടു എന്നെല്ലാമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. സുമയ്ക്ക് കസേര നഷ്ടമായതിന് പിന്നാലെ ഗുപ്ത ദുബായിലേക്ക് മുങ്ങിയെന്നാണ് വിവരം.